
സബർമതി നദിയിൽ കേരളത്തിന്റെ ശുക്ര‘ദിശ’ തെളിഞ്ഞു. ദിശ മാറ്റാനുള്ള സംവിധാനം (റഡാർ) തകരാറിലായ തോണിയിൽ കേരളത്തിൽ പരിശീലനം നടത്തേണ്ടിവന്ന നാലംഗ വനിതാ കയാക്കിങ് സംഘം 500 മീറ്റർ കെ4 സ്പ്രിന്റ് ഇനത്തിൽ സ്വർണം സ്വന്തമാക്കി. 500 മീറ്റർ സി2 ഇനത്തിൽ രണ്ടംഗ കനോയിങ് സംഘവും സ്വർണം നേടിയതോടെ കേരളത്തിന് 2 സ്വർണവുമായി ശുഭദിനം. പുന്നമട സായ് സെന്ററിലെ താരങ്ങളാണ് 6 പേരും. ഇതോടെ 19 സ്വർണവും 16 വെള്ളിയും 13 വെങ്കലവുമായി കേരളം മെഡൽനിലയിൽ ഒരു പടി ഉയർന്ന് ഏഴാം സ്ഥാനത്തെത്തി.
കനോയിങ്ങിൽ മേഘ പ്രദീപ്, അക്ഷയ സുനിൽ എന്നിവരാണ് 2:16:81 എന്ന സമയം കുറിച്ചു സബർമതി നദിയിലെ ട്രാക്കിൽ സ്വർണം നേടിയത്. കയാക്കിങ്ങിൽ അലീന ബാബു, ശ്രീലക്ഷ്മി ജയപ്രകാശ്, ട്രീസ ജേക്കബ്, ജി. പാർവതി എന്നിവരടങ്ങിയ സംഘവും 1:56:25 എന്ന സമയം കുറിച്ചു സ്വർണം നേടി. കയാക്കിങ്ങിൽ കേരളത്തിൽ പരിശീലനം നടത്തുന്ന സമയത്ത് ടീമിനു ലഭിച്ചത് 2015ലെ ദേശീയ ഗെയിംസിനു വേണ്ടി വാങ്ങിയ നെലോ എന്നയിനം ബോട്ട് ആണ്. വർഷങ്ങളായി ഉപയോഗമില്ലാതെ കിടന്നതുമൂലം ബോട്ടിന്റെ റഡാർ നശിച്ച നിലയിലായിരുന്നു.
ഗെയിംസിലെ പുരുഷ ഫുട്ബോൾ ഫൈനലിൽ ഇന്ന് കേരളവും ബംഗാളും ഏറ്റുമുട്ടും. വൈകിട്ട് 6ന് അഹമ്മദാബാദ് ട്രാൻസ്റ്റേഡിയയിലാണു മത്സരം. വനിതാ സോഫ്റ്റ്ബോളിലും കേരളം ഫൈനലിലെത്തി. പുരുഷ, വനിതാ വോളിയിൽ മെഡൽ പ്രതീക്ഷയേറ്റി കേരളം സെമിയിൽ കടന്നു. മെഡൽ പട്ടികയിൽ 53 സ്വർണമടക്കം 115 മെഡലുമായി സർവീസസ് ആണു മുന്നിൽ. മഹാരാഷ്ട്രയും ഹരിയാനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
This is awesum and Great Post .